Monday, November 27, 2006

മൌസ് പോയിന്റര്‍

പൂച്ചയെക്കാണുമ്പോഴുള്ള ഓട്ടമാണ്
മോണിട്ടറിലെ മൌസ് പോയിന്റര്‍.
കൈപ്പത്തിയായും അറ്റം കൂര്‍ത്തും
ക്ലിക്കുകളില്‍ തട്ടിത്തടഞ്ഞ്
അത് ഓടിക്കൊണ്ടേയിരിക്കും
ചിലപ്പോഴൊക്കെ സമയനാഴിയായി
എന്തോ ഓര്‍ത്തിരിക്കും.

(ഇ-കവിതകള്‍ സീരീസ്)

Friday, November 17, 2006

മെമ്മറി - മദര്‍‌ബോര്‍ഡ്


മെമ്മറി


ഒന്നും ഓര്‍ത്തിരിക്കാത്ത റാം,
എല്ലാം ഓര്‍ത്തിരിക്കുന്ന ഹാര്‍ഡ്‌ഡിസ്ക്

ഒരു കമ്പ്യൂട്ടറിനുള്ളില്‍
വൈരുദ്ധ്യാത്മ ഭൌതികവാദം!

മദര്‍‌ബോര്‍ഡ്

വിന്‍‌ഡോസും ലിനക്സും
മാറിമാറി ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍
മദര്‍‌ബോര്‍ഡിനെ
അരാഷ്ട്രീയ വാദിയെന്ന് വിളിക്കാനാവുമോ?

Sunday, November 12, 2006

സ്കീന്‍ സേവര്‍

ഇലയനക്കങ്ങളുണ്ട്,
ഇടിമുഴക്കങ്ങളും
മിന്നലിന്‍ നടുക്കങ്ങളുമുണ്ട്.

തണുക്കുന്നുണ്ടാവുമോ
കമ്പ്യൂട്ടറിനെന്നെനിക്ക് തോന്നുന്നു
മഴ പെയ്യുന്നു സ്ക്രീന്‍ സേവറില്‍,
വിരല്‍ത്തുമ്പ് നനയാതെ!
ഒഴുക്കി നടക്കാനാവാതെ
എന്റെ കടലാസ്സ് തോണികള്‍,
ഫോട്ടോഷോപ്പില്‍ മൂടിപ്പുതച്ചിരിക്കുന്നു!

മഴ മുറിച്ച്,
ഇന്റര്‍‌നെറ്റിലേയ്ക്കിറങ്ങാമെന്ന്
മൌസനക്കുമ്പോള്‍
വരുന്നു മോണിട്ടറില്‍ -
ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത്


(ഇ-കവിതകള്‍ സീരീസ്)

Sunday, October 29, 2006

ഹൈപ്പര്‍ ലിങ്ക്

ഹൈപ്പര്‍ ലിങ്കുകള്‍ക്ക് പിന്നില്‍
മിടിക്കുന്നൊരു ഹൃദയം ഒളിച്ചിരിക്കുന്നുണ്ടാവണം
അല്ലെങ്കിലെങ്ങെനെയാണ്
ഒരു മൌസ് ക്ലിക്കില്‍ അവയ്ക്ക് ജീവന്‍ വയ്ക്കുന്നത്?

പുഴ പോലൊഴുകുന്നത്
വിരല്‍ ചൂണ്ടി നില്‍ക്കുന്നത്
അയനമാകുന്നത്
മൂന്നാമിടമെന്ന് എരിയുന്നത്

ഹൈപ്പര്‍ ലിങ്കുകളുള്ള ഒരു കവിത
അച്ചടിക്കുന്നതെങ്ങിനെയാണ്?

(ഇ-കവിതകള്‍ സീരീസ്)

Tuesday, October 24, 2006

ഇ-ബുക്ക്

ഇന്നലെയൊരു ഇ-ബുക്ക് കിട്ടി.
ഇതിലെങ്ങെനെയാണെന്റെ
മയില്‍പ്പീലികള്‍ ഒളിപ്പിക്കുക?
ഇതിലെങ്ങനെയാണവ പെറ്റു പെരുകുക?

അടുത്തപേജിലേക്കുള്ള ലിങ്കില്‍
മൌസ് ക്ലിക്കിനോടൊപ്പം
തുപ്പല്‍ തൊട്ട് പേജ് മറിക്കുന്ന ഒച്ച
ഒളിച്ചു വയ്ക്കാനാവുമോ?

എന്റെ പ്രിയപ്പെട്ടവള്‍ക്കുള്ള
പ്രണയലേഖനം ഇ-ബുക്കിനൊപ്പം
ഒളിച്ചു വയ്ക്കാനാവുമോ?

അടയാളങ്ങള്‍ വീഴാതെ, മുഷിയാതെ
എന്നും ഒരുപോലിരിക്കുന്ന ഇ-ബുക്ക്!
ഞാന്‍ വാ‍യിച്ചതാണെന്ന വിരലടയാളങ്ങള്‍
ഇ-ബുക്കില്‍ പതിപ്പിക്കുന്നതെങ്ങനെ?


(ഇ-കവിതകള്‍ സീരീസ്)

Friday, October 06, 2006

കാത്തിരിപ്പ്

അതൊരു കലാപത്തിന്റെ അടയാളമായിരുന്നു എന്ന് അവള്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു.
സ്വപ്നങ്ങളെ കടലിന്റെ തിരകള്‍ വന്നു മൂടുന്ന ഒരു രാത്രിയില്‍, പേടിച്ച് പേടിച്ച് അവള്‍
അവനെയും കാത്ത് മുറ്റത്തിരുന്നു. രാവിരുണ്ട്, വെളുത്ത്, പുലര്‍ന്ന് കഴിഞ്ഞിട്ടും അവന്‍
വന്നില്ല. അവള്‍ ഉറങ്ങിപ്പോയതിന്റെ ജാള്യതയുമായി, നിരാശയോടെ പതുങ്ങിക്കിടന്നു, തിരകള്‍
വന്ന് നക്കിയെടുക്കാന്‍.

Friday, September 01, 2006

ഉത്തരം

പിടഞ്ഞു വീണൊരു വാല്,
ഉത്തരത്തില് നിന്നുത്തരമായ്

ക്ഷമിക്കുക,
മറന്നു പോയി ചോദ്യം.